
"നിർബന്ധിത നടപടി വേണ്ട''; ഡൽഹിയിലെ പഴയ വാഹന നിരോധനത്തിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്
file image
ന്യൂഡൽഹി: ഡൽഹിയിലെ പഴയ വാഹന നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും ഉടമകൾക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് ചൊവ്വാഴ്ച കോടതി ഉത്തരവിട്ടു. കേസ് വീണ്ടും നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ജൂലൈയിൽ, മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ "പഴയ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല" എന്ന ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ, പൊതുജനങ്ങളുടെ എതിർപ്പ് കാരണം, നയം പ്രഖ്യാപിച്ച് 2 ദിവസത്തിനുള്ളിൽ താത്ക്കാലികമായി പിൻവലിച്ചു.
നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളും അടിസ്ഥാന സൗകര്യ പ്രശ്നവും സർക്കാർ ചൂണ്ടിക്കാട്ടി. എങ്കിലും, നവംബർ 1 മുതൽ ഡൽഹിയിൽ ഉടനീളം ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത് നിരോധിക്കണമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് (സിഎക്യുഎം) നിർദേശം നൽകി.
നിയന്ത്രണങ്ങൾക്ക് ശാസ്ത്രീയ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ ഈ നിരോധനത്തെ ചോദ്യം ചെയ്ത് ഹർജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് കോടതി ഇത് സംബന്ധിച്ച് സർക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.
ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പാസാക്കിയ 2018 ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തലസ്ഥാന മേഖലയിലെ മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി ഡൽഹിയിൽ പഴയ വാഹനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചതിനെത്തുടർന്ന് 2015 മുതൽ പഴയ വാഹനങ്ങൾ നിരോധിച്ചിരുന്നു. 2015 ലെ ഈ ഉത്തരവ് സുപ്രീം കോടതി 2018 ൽ ശരിവച്ചിരുന്നു.