
സ്ഫോടകവസ്തു വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അമൃത്സറിൽ തീവ്രവാദി കൊല്ലപ്പെട്ടു
ന്യൂഡൽഹി: അമൃത്സറിൽ സ്ഫോടനത്തിൽ ഖാലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസ ഭീകര സംഘടനയുമായി ബന്ധമുള്ള തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ്. അമൃത്സറിൽ കാംബോ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നൗഷേര ഗ്രാമത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മജിത റോഡിലെ ബൈപാസിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീകരസംഘടനയിൽ ഉള്ളവർ ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു. ഇവ തിരികെ എടുത്ത് സ്ഫോടനത്തിനായി തയാറാക്കുന്നതിനിടെ അബദ്ധത്തിൽ കൈയിലിരുന്നു പൊട്ടുകയായിരുന്നു.
ഇവരുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് അന്വേഷിക്കുകയാണ്. കൊല്ലപ്പെട്ടയാളും ചാര ഏജൻസിയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സതീന്ദർ സിങ് അറിയിച്ചു.
ഉഗ്രമായ സ്ഫോടനം ശബ്ദം 3 കിലോമീറ്ററിന് അപ്പുറം വരെ കേട്ടെന്നാണ് വിവരം. സംഭവത്തെ തുടർന്ന് അമൃത്സർ കനത്ത ജാഗ്രതയിലാണുള്ളത്. പ്രദേശം പൂർണ്ണമായി അടച്ച് പൊലീസ് പരിശോധന നടത്തുകയാണ്.