ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍

കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധ വേദിയിലെത്തിയ സ്വര, വാങ്ചുക്കിനെയും പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെയെയും നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചു
Swara Bhasker visiting Sonam Wangchuk at Jantar Mantar

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിക്കുന്ന സ്വര ഭാസ്‌കര്‍

Updated on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ നടി സ്വര ഭാസ്‌കര്‍ സന്ദര്‍ശിച്ചു. കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധ വേദിയിലെത്തിയ സ്വര, വാങ്ചുക്കിനെയും പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെയെയും നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചു.

തുടര്‍ന്ന് സ്വര ഭാസ്‌കര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രതിഷേധ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിജീത് ദീപ്കെയെ അഭിനന്ദിച്ചു. 'നമ്മുടെ എല്ലാ കുട്ടികളുടെയും ഭാവിക്കായി പോരാടുന്നതിന് നന്ദി' എന്നാണ് ദീപ്കെയെ കുറിച്ച് സ്വര കുറിച്ചത്. 'അക്ഷീണം പോരാടുന്ന സോനം വാങ്ചുക് സാര്‍ കുട്ടികളുടെ ഭാവിക്കായാണ് സമരം ചെയ്യുന്നത്. അദ്ദേഹത്തോടുള്ള എന്‍റെ ഐക്യദാര്‍ഢ്യവും നന്ദിയും അറിയിക്കുന്നു,' എന്നായിരുന്നു സ്വരയുടെ പ്രതികരണം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യവുമായി നീറ്റ് പരീക്ഷയില്‍ അടക്കമുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജൂണ്‍ 28 മുതല്‍ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. സമരം 17ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ജൂലൈ 20ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വാങ്ചുക് ആരോഗ്യസ്ഥിതി പരിഗണിച്ച് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് എഴുത്തുകാരി അരുന്ധതി റോയ്, നടന്‍ നസറുദ്ദീന്‍ ഷാ, നടി രത്ന പഥക് ഷാ, സംവിധായകന്‍ സഞ്ജയ് കാക് എന്നീ പ്രമുഖര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മുന്നിലുള്ള ദീര്‍ഘകാല പോരാട്ടത്തിന് അദ്ദേഹത്തിന്‍റെ നേതൃത്വവും ആരോഗ്യവും അനിവാര്യമാണെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com