

സ്വതന്ത്ര ഭരദ്വാജ്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത കേസിൽ ഹിന്ദുത്വവാദിയും ഇൻഫ്ലുവൻസറുമായ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ‍്യം അനുവദിച്ചു.
ഡൽഹി കോടതിയാണ് പ്രതിക്ക് മൂന്നാഴ്ചത്തേക്ക് ഇടക്കാല ജാമ‍്യം അനുവദിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി സൗരഭ് പ്രതാപ് സിങ് ലാലറാണ് ഉത്തരവ് പുറപ്പൊടുവിച്ചത്. എസ്‌സി എസ്ടി നിയമപ്രകാരമെടുത്ത കേസിലാണ് നടപടി. ഇയാളെ കഴിഞ്ഞ ആഴ്ച 14 ദിവസത്തേക്ക് ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോക്റോച്ച് ജനതാ പാർട്ടി ഉദ‍്യോഗസ്ഥർ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ബുലന്ദ്ഷഹറിൽ വച്ച് സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു അഭിമുഖത്തിനിടെയായിരുന്നു വിദ‍്യാർഥിനിയുടെ പിതാവിനെ ആക്രമിച്ച കാര‍്യം ഇയാൾ വെളിപ്പെടുത്തിയത്.
ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്‌സി എസ്ടി നിയമപ്രകാരമുള്ള കേസിനു പുറമെ ഇയാൾക്കെതിരേ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായതിനു പിന്നാലെ സ്വതന്ത്ര ഭരദ്വാജ് ജയിലിൽ ആക്രമിക്കപ്പെടാൻ സാധ‍്യതയുണ്ടെന്ന് അഭിഭാഷകർ പറഞ്ഞിരുന്നു. അതിനാൽ തീഹാർ ജയിലിൽ സ്വതന്ത്ര ഭരദ്വാജിന് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് അഭിഭാഷകനായ പീയുഷ് ജെയിൻ ആവശ‍്യപ്പെട്ടിരുന്നു.