കെജ്‌രിവാൾ സ്ത്രീവിരുദ്ധൻ, അഴിമതിക്കാരൻ; സ്വാതി മലിവാൾ

"2006 മുതൽ ഞാൻ കെജ്‌രിവാളിനൊപ്പം പ്രവർത്തിക്കുന്നു. എല്ലാ സമരങ്ങളിലും ഞാൻ കെജ്‌രിവാളിനെ പിന്തുണച്ചിരുന്നു"
swati maliwal against arvind kejriwal

സ്വാതി മലിവാൾ | അരവിന്ദ് കെജ്‌രിവാൾ

Updated on

ന്യൂഡൽഹി: താൻ ബിജെപിയിൽ ചേർന്നത് ഒരു സമ്മർദത്തിന്‍റെയും ഫലമല്ലെന്നു സ്വാതി മലിവാൾ. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. രാഘവ് ഛദ്ദയുടെ നേതൃതലത്തിൽ എഎപി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരിൽ ഒരുകാലത്ത് അരവിന്ദ് കെജ്‌രിവാളിന്‍റെ വിശ്വസ്തയായിരുന്ന സ്വാതിയുമുണ്ട്.

2006 മുതൽ ഞാൻ കെജ്‌രിവാളിനൊപ്പം പ്രവർത്തിക്കുന്നു. എല്ലാ സമരങ്ങളിലും ഞാൻ കെജ്‌രിവാളിനെ പിന്തുണച്ചിരുന്നു. എന്നാൽ, എന്‍റെ വീട്ടിൽ വച്ച് ഒരു ഗൂണ്ടയെക്കൊണ്ട് കെജ്‌രിവാൾ എന്നെ മർദിച്ചു. ഇതിനെതിരേ ശബ്ദമുയർത്തിയപ്പോൾ എന്നെ ഭീഷണിപ്പെടുത്തി. പൊലീസിനു നൽകിയ പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തി.

രണ്ടു വർഷമായി പാർലമെന്‍റിൽ സംസാരിക്കാൻ എനിക്ക് അനുമതിയില്ല. കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്. പഞ്ചാബിൽ അധികാരത്തിലെത്തിയ പാർട്ടി അവിടത്തെ സർക്കാരിന്‍റെ ഡൽഹിയിലിരുന്ന് നിയന്ത്രിക്കുകയാണ്. പാർട്ടിയുടെ ധനസമാഹരണത്തിനുള്ള വഴിയാണു പഞ്ചാബ് സർക്കാർ. അനധികൃത മണൽ ഖനനവും ലഹരിമരുന്ന് ഇടപാടുമെല്ലാം അവിടെ നിർബാധം നടക്കുന്നു. പണത്തിനു വേണ്ടി എഎപി കണ്ണടയ്ക്കുന്നു. കെജ്‌രിവാൾ തനി അഴിമതിക്കാരനായി. എതിർക്കുന്നവർക്കെതിരേ കേസെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ്. അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചാണു ബിജെപിയിൽ ചേർന്നത്. മോദിയാണ് നക്സലിസം അവസാനിപ്പിക്കുന്നതുപോലെ സുപ്രധാന തീരുമാനങ്ങളെടുത്തത്. വനിതാ സംവരണ ബിൽ കൊണ്ടുവന്നതും മോദിയാണ്. ദേശീയ രാഷ്‌ട്രീയം രൂപപ്പെടുത്തുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പങ്കും സവിശേഷമെന്ന് സ്വാതി.

logo
Metro Vaartha
www.metrovaartha.com