

ഈ സമരത്തിന് വേണ്ടി യാത്ര ചെയ്യാനും, താമസിക്കാനും, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പണം എവിടെ നിന്ന്: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആഘോഷിക്കാന്‍ സിജെപി നേതാക്കള്‍ ആഡംബര ഹോട്ടലില്‍ ഒത്തുകൂടിയതിനെതിരേ വിമര്‍ശനം ഉയരുന്നു. സിജെപി നേതാക്കള്‍ ആഘോഷിക്കുന്നതിന്‍റെ വിഡിയൊ വൈറലായതോടെ സംഘടനയ്ക്ക് സമരത്തിനിടെ ലഭിച്ച സാമ്പത്തിക സ്രോതസിനെച്ചൊല്ലിയും ഇപ്പോള്‍ ചോദ്യം ഉയർന്നുവന്നു.
സൗരവ് ദാസ്, അശുതോഷ് രങ്ക, അര്‍പിത് ശര്‍മ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം വച്ചും പാട്ടുപാടിയും വിജയാഘോഷം നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ മാസം മുതലാണ് സിജെപി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചത്. ആദ്യം ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും പിന്നീട് രാജ്യവ്യാപകമായും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ഈ സമരത്തിന് വേണ്ടി യാത്ര ചെയ്യാനും, താമസിക്കാനും, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പണം സംഘടന എവിടെനിന്നാണു കണ്ടെത്തിയതെന്നു ചോദിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി രംഗത്തുവന്നു. അതേസമയം ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സിജെപിയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.