

സൗരോർജ്ജ സിസിടിവികൾ സ്ഥാപിച്ച് രാജ്യത്തെ ഒറ്റിക്കൊടുത്തു
social media
ഇന്ത്യയുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും വിവരങ്ങൾ ചോർത്താനും പാക്കിസ്ഥാന് ഒത്താശ ചെയ്ത ഒമ്പതു പേരെക്കൂടി സുരക്ഷാ ഏജൻസികൾ പിടികൂടി. രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പാക്കിസ്ഥാൻ സ്വദേശികൾക്ക് ദൃശ്യങ്ങൾ നേരിട്ട് കാണാൻ സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം പതിനഞ്ചായി.
ഹരിയാനയിലെ സോനിപത്തിലും ഡൽഹി കന്‍റോൺമെന്‍റിലുമാണ് ഇവർ പ്രധാനമായും ഇത്തരം ക്യാമറകൾ സ്ഥാപിച്ചിരുന്നത്. ഇൻബിൽറ്റ് സിം കാർഡ് സംവിധാനമുള്ള ക്യാമറകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് സമീപം സ്ഥാപിച്ച ഈ ക്യാമറകളുടെ നിയന്ത്രണവും ദൃശ്യങ്ങൾ കാണാനുള്ള ആക്സസും പാക്കിസ്ഥാനിലുള്ളവർക്ക് ഇവർ കൈമാറുകയായിരുന്നു. നേരത്തെ ആറു പേരെ ഇതേ കേസിൽ അന്വേഷണ സംഘം പിടികൂടിയിരുന്നു.
രാജ്യ സുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമായാണ് കേന്ദ്ര ഏജൻസികൾ ഇതിനെ കാണുന്നത്. പിടിയിലായവർക്ക് അന്താരാഷ്ട്ര ചാരസംഘടനകളുമായി നേരിട്ടു ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
തന്ത്രപ്രധാന മേഖലകളിൽ ഇത്തരം ക്യാമറകൾ സ്ഥാപിക്കാൻ ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാനാണ് സാധ്യത.