ബെംഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരന് ക്രൂര മർദനം. വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ ഈ തിങ്കളാഴ്ചയാണ് സംഭവം. വാഹിദ് റഹ്മാൻ കോളെജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടാവുന്നത്. 9 പേരടങ്ങുന്ന സംഘം തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.
ഹിന്ദു സംഘടനയായ ബജ്‌റംഗ് ദളിന്‍റെ പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് വാഹിദ് റഹ്മാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 5 മണിക്കൂറോളം മുറിക്കുള്ളിൽ വച്ച് പ്രവർത്തകർ മർദിച്ചെന്നും പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വാഹിദ് റഹ്മാൻ പറഞ്ഞു. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തതായും എന്നാൽ, പ്രതികളെല്ലാം ഒളിവിലാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.