കമൽ ഹാസൻ
File
ചെന്നൈ: കമൽഹാസന്‍റെ സിനിമകൾ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് തമിഴ്നാട് ബിജെപി. ഒടിടിയിൽ പോലും സിനിമ കാണരുതെന്നാണ് നിർദേശം. ഞായറാഴ്ച അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ സനാതന ധർമത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്.
ഉദയനിധി സ്റ്റാലിനെയും കമൽഹാസനെയും ഒരു പാഠം പടിപ്പിക്കണമെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടരി അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വീഡിയോയിൽ പറയുന്നു.
''രാഷ്ട്രീയത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്‍റെയും സനാതനത്തിന്‍റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ്'' എന്നാണ് കമൽ ഹാസൻ പറഞ്ഞത്. ഭരണകക്ഷിയായ ഡിഎംകെ നിർത്തലാക്കാൻ ആഗ്രഹിക്കുന്ന നാഷണൽ എലിജിബിലിറ്റി രം എൻട്രൻസ് ടെസ്റ്റിനെ കുറിച്ചായിരുന്നു നടന്‍റെ പരാമർശം. മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തടസ്സമാണെന്നും കമൽഹാസൻ പറഞ്ഞു. ഇതിനെതിരെയാണിപ്പോൾ ബിജെപിയുടെ പരസ്യ പ്രതികരണം.