ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ 'നീറ്റ്' തമിഴ്നാടിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതു സംസ്ഥാനത്തെ മെഡിക്കൽ രംഗത്തിന്‍റെ അടിസ്ഥാനം തകർത്തു. പൊതുജന പിന്തുണയോടെ തമിഴ്നാട് നീറ്റിൽ നിന്നു മോചനം നേടുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഡോക്റ്റർമാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നീറ്റിനെതിരേ സർക്കാർ നിയമയുദ്ധം നടത്തുകയാണ്. ചിലർ പറയുന്നു ഇത് അഹങ്കാരമാണെന്ന്. ഔദ്യോഗിക പദവിയിലുള്ള മറ്റു ചിലർ നീറ്റിൽ ഇളവ് ലഭിക്കുക അസാധ്യമെന്ന് പറയുന്നു.
എന്നാൽ, നമ്മുടെ ലക്ഷ്യം ഇതിൽ നിന്നുള്ള പൂർണ മോചനമാണ്- സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയുടെ യുവ, വിദ്യാർഥി, മെഡിക്കൽ വിഭാഗങ്ങളാണ് സംസ്ഥാനത്ത് നീറ്റിനെതിരായ പ്രചാരണത്തിനു തുടക്കമിട്ടത്.