
ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരെ എം.കെ. സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനോട് എതിരാളിയെപ്പോലെ ഗവർണർ പെരുമാറുന്നെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ പാസാക്കിയ ബില്ലുകൾ, കൈമാറുന്ന സർക്കാർ ഉത്തരവുകൾ, നയങ്ങൾ എന്നിവയിൽ ഒപ്പുവെയ്ക്കാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും, ഏകപക്ഷീയവും, നിയമവിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനൽ കേസുകളിൽ നൽകേണ്ട പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവർണർ രവി ഒപ്പുവെയ്ക്കുന്നില്ലെന്നും തമിഴ്നാട് സർക്കാർ ആരോപിക്കുന്നു.
2020 മുതൽ കൈമാറിയ 12 ബില്ലുകളാണ് തീരുമാനമെടുക്കാതെ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്. ഇതിന് പുറമേ 54 തടവുകാരുടെ മോചനം സംബന്ധിച്ച ഫയലുകളിലും ഗവർണറുടെ തീരുമാനം ഉണ്ടായിട്ടില്ല. ഇവയിൽ സമയബന്ധിതമായ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.