ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ഏകീകൃതവും പ്രൊഫഷണലുമായ രൂപം ഉറപ്പാക്കുന്നതിനായാണ് ഈ നടപടി
Tamil Nadu government introduces uniforms for TASMAC employees.

ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

Representative image

Updated on

ചെന്നൈ: തമിഴ്നാട്ടിലെ ടാസ്മാക് റീട്ടെയിൽ മദ്യശാലകളിലെ ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കി തമിഴ്നാട് സർക്കാർ. നവംബർ 15 മുതൽ യൂണിഫോം ധരിക്കണമെന്നാണ് സർക്കാർ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ഏകീകൃതവും പ്രൊഫഷണലുമായ രൂപം ഉറപ്പാക്കുന്നതിനായാണ് ഈ നടപടി.

തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനായ ടാസ്മാക്കിന് സംസ്ഥാനത്ത് 4,048 റീട്ടെയിൽ മദ്യവിൽപനശാലകളുണ്ട്. സൂപ്പർവൈസർമാർ, സെയിൽസ്മാൻമാർ, അസിസ്റ്റന്‍റ് സെയിൽസ്മാൻമാർ എന്നിവരടക്കം 22,877 ജീവനക്കാരാണ് ഇവിടെയുള്ളത്. സംസ്ഥാനത്ത് മദ്യത്തിന്‍റെ മൊത്ത, ചില്ലറ വിൽപ്പനയ്ക്കുള്ള അധികാരമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ടാസ്മാക്.

സൂപ്പർവൈസർമാർ ഇളം നീല ഷർട്ടും നേവി ബ്ലൂ പാന്‍റും ധരിക്കണം. സെയിൽസ്മാൻമാരും അസിസ്റ്റന്‍റ് സെയിൽസ്മാൻമാരും ബീജ് നിറത്തിലുള്ള ഷർട്ടും ഇരുണ്ട ചാരനിറത്തിലുള്ള പാന്‍റും ധരിക്കണം. എല്ലാ ഷർട്ടുകളിലും ഇടത് ഭാഗത്ത് ടാസ്മാക്കിന്‍റെ ചിഹ്നം പതിച്ചിരിക്കണം. എല്ലാ ജില്ലകളിലും തുണിയുടെ നിറത്തിൽ ഏകീകരണം ഉറപ്പാക്കുന്നതിനായി അതത് ജില്ലാ ആസ്ഥാനങ്ങളിലെ സംസ്ഥാന ഉടമസ്ഥതയിലുള്ള കോ-ഓപ്ടെക്സ് ഔട്ട്ലെറ്റുകളിൽ നിന്ന് മാത്രം വാങ്ങണം. ഒക്റ്റോബർ 31നകം തുണി വാങ്ങി നവംബർ 10നകം യൂണിഫോം പൂർത്തിയാക്കണം.

നവംബർ പകുതി മുതൽ ജില്ലാ മാനേജർമാർ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സാധുവായ കാരണമില്ലാതെ യൂണിഫോം ധരിക്കാതിരുന്നാൽ തുക തിരിച്ചുപിടിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി മൂന്ന് സെറ്റ് യൂണിഫോമുകൾക്കായി ഓരോ ജീവനക്കാരനും പ്രതിവർഷം 6,000 രൂപ അലവൻസായി അനുവദിച്ചതായും സർക്കാർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com