

ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം മന്ത്രിക്ക് സമന്സ് നൽകിയത് കൂടുതൽ ചോദ്യം ചെയ്യാനാണെന്നാണ് ഇഡിയുടെ വിശദീകരണം.
അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെയും മകനും ലോക്സഭാംഗവുമായ ഗൗതം സിഗമണിയുടെയും വീടുകളിൽ 13 മണിക്കൂറോളം നീണ്ട ഇഡി പരിശോധന നടന്നത്. ഇന്നലെ കേന്ദ്ര സേനയുടെ കാവലിലെത്തിയ ഇഡി ചെന്നൈയിലും വില്ലുപുരത്തുമായുള്ള വീടുകളിൽ പരിശോധന നടത്തുകയായിരുന്നു.
70 ലക്ഷം രൂപയുടെ പണവും 10 ലക്ഷത്തിന്റെ വിദേശ കറൻസിയും കണ്ടെടുത്തതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ പൊന്മുടിക്കു കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ട്. നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട്ടിൽ അടുത്തിടെ ഇഡി നടപടി നേരിടുന്ന രണ്ടാമത്തെ മന്ത്രിയാണു പൊന്മുടി. വൈദ്യുതി മന്ത്രിയായിരുന്ന വി. സെന്തിൽ ബാലാജിയെ നേരത്തേ, കോഴ വാങ്ങി നിയമനം നടത്തിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാർ നടത്തുന്ന രാഷ്ട്രീയ വേട്ടയാണ് മന്ത്രിമാർക്കെതിരായ നടപടിയെന്നു ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ആരോപിച്ചു. ഇഡി തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയിരിക്കുകയാണ്. 13 വർഷം മുൻപ് അന്തരിച്ച ജയലളിതയുടെ ഭരണകാലത്തെടുത്ത കള്ളക്കേസാണിതെന്നും സ്റ്റാലിൻ.
വില്ലുപുരത്തെ തിരുക്കോയിലൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണു പൊന്മുടി. കള്ളക്കുറിച്ചിയിൽ നിന്നുള്ള ലോക്സഭാംഗമാണു സിഗമണി.
2007- 2011 കാലത്ത് പൊന്മുടി ഖനന മന്ത്രിയായിരിക്കെ ക്വാറി ലൈസൻസ് നൽകിയതിൽ ക്രമക്കേടുണ്ടായെന്നും സംസ്ഥാന സർക്കാരിന് 28 കോടിയുടെ നഷ്ടമുണ്ടായെന്നും ആരോപിച്ചെടുത്ത കേസിലാണ് ഇപ്പോൾ ഇഡി നടപടി. തനിക്കും മകനും ബന്ധുക്കൾക്കുമായി ഖനന ലൈസൻസ് സ്വന്തമാക്കിയ മന്ത്രി അനുവദനീയ പരിധിക്കപ്പുറം റെഡ് സാൻഡ് ഖനനം നടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന സിഗമണിയുടെ ആവശ്യം കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.