കാർഗിൽ നുഴഞ്ഞുകയറ്റം രാജ്യത്തെ അറിയിച്ച താഷി നംഗ്യാൽ വിടവാങ്ങി

ലഡാഖിലെ ആര്യൻവാലിയിലുള്ള ഗർഖോണിലായിരുന്നു അന്ത്യം.
tashi Nangyal, who informed the nation about the Kargil infiltration, left
താഷി നംഗ്യാൽ
Updated on

ശ്രീനഗർ: കാർഗിലിലെ പാക് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് ആദ്യ വിവരങ്ങൾ നൽകിയ ലഡാഖ് സ്വദേശി താഷി നംഗ്യാൽ (58) അന്തരിച്ചു. ലഡാഖിലെ ആര്യൻവാലിയിലുള്ള ഗർഖോണിലായിരുന്നു അന്ത്യം. ഈ വർഷം ദ്രാസിൽ നടന്ന 25-ാം കാർഗിൽ വിജയ് ദിവസിൽ നംഗ്യാൽ മകൾ സെറിങ് ഡോൾക്കറിനൊപ്പം പങ്കെടുത്തിരുന്നു.

1999 മേയിൽ തന്‍റെ കാണാതായ അന്വേഷിച്ചു ബടാലിക് പർവതത്തിലെത്തിയ നംഗ്യാലിനു തോന്നിയ സംശയമാണു കാർഗിലിലെ പാക് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് അറിവു നൽകിയത്.

പഠാൻ വേഷത്തിലെത്തിയ പാക് സൈനികർ ബടാലിക് പർവത നിരയിൽ ബങ്കറുകൾ നിർമിക്കുന്നത് നംഗ്യാലിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ബൈനോക്കുലറിലൂടെ ഇതു കണ്ട നംഗ്യാൽ വളരെ വേഗം ഇക്കാര്യം ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. ഇതോടെ, ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

ശ്രീനഗറിൽ നിന്നു ലെയിലേക്കുള്ള തന്ത്രപ്രധാന ഹൈവേയുടെ നിയന്ത്രണം പിടിച്ചെടുക്കാനായിരുന്നു കാർഗിൽ മലനിരകൾ കീഴടക്കുന്നതിലൂടെ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. ലഡാഖിലേക്കുള്ള ഇന്ത്യയുടെ മാർഗം അടയ്ക്കാൻ ഇതുവഴി പാക്കിസ്ഥാന് കഴിയുമായിരുന്നു.

എന്നാൽ, നംഗ്യാലിന്‍റെ സമയോചിത മുന്നറിയിപ്പ് പാക് തന്ത്രങ്ങൾ തകർത്തു. 1999 മേയ് മൂന്നു മുതൽ ജൂലൈ 26 വരെ നീണ്ടു നിന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേന പാക് പട്ടാളത്തെ തുരത്തി. നിർണായകമായ വിവരം നൽകിയ നംഗ്യാലിനെ സൈന്യം പിന്നീട് ആദരിച്ചിരുന്നു.

നംഗ്യാലിന്‍റെ അകാല വിയോഗം നടുക്കുന്നതെന്നാണ് സൈന്യം ഇന്നലെ പ്രതികരിച്ചത്. ലഡാഖിന്‍റെ ധീരനെന്നു നംഗ്യാലിനെ വിശേഷിപ്പിച്ച കരസേന "ഓപ്പറേഷൻ വിജയ്'യിൽ നംഗ്യാലിന്‍റെ പേര് എക്കാലവും സ്വർണ ലിപികളിൽ തുടരുമെന്നും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com