തെലുങ്കുദേശം വീണ്ടും എൻഡിഎയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി നായിഡു

വാജ്പേയി സർക്കാരിന്‍റെ കാലത്ത് എന്‍ഡിഎ സഖ്യത്തിലായിരുന്ന ടിഡിപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 2018ലാണ് മുന്നണി വിടുന്നത്.
തെലുങ്കുദേശം അധ്യക്ഷൻ ചന്ദ്രബാബു നായിഡു ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.
തെലുങ്കുദേശം അധ്യക്ഷൻ ചന്ദ്രബാബു നായിഡു ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

ഹൈദരാബാദ്: ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആന്ധ്രാ പ്രദേശില്‍ തെലുങ്കുദേശം പാർട്ടി -ബിജെപി സഖ്യത്തിന് സാധ്യത തെളിഞ്ഞു. ടിഡിപി. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഏതാനും മാസങ്ങള്‍ക്കിടയിലെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്നലെ വീണ്ടും ചര്‍ച്ച നടന്നു.

വാജ്പേയി സർക്കാരിന്‍റെ കാലത്ത് എന്‍ഡിഎ സഖ്യത്തിലായിരുന്ന ടിഡിപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 2018ലാണ് മുന്നണി വിടുന്നത്. അന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യം പിരിയുന്നതിലേക്ക് നയിച്ചത്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 25 ലോക്‌സഭ സീറ്റും 175 നിയമസഭാ സീറ്റുകളുമാണ് ആന്ധ്രയിലുള്ളത്. 8-10 പാര്‍ലമെന്‍റ് സീറ്റിലെങ്കിലും മത്സരിക്കാനാണ് ബിജെപി ആലോചിക്കുന്നത്. 3 സീറ്റുകളില്‍ നടൻ പവന്‍ കല്യാണിന്‍റെ ജനസേന പാര്‍ട്ടിയാകും മത്സരിക്കുക. ബാക്കി മുഴുവൻ സീറ്റിലും ടിഡിപി മത്സരിക്കും. വിശാഖപട്ടണം, വിജയവാഡ, അരകു, രാജംപേട്ട്, രാജമുന്ദ്രി, തിരുപ്പതി തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളാണ് ബിജെപിയുടെ നോട്ടം.

കഴിഞ്ഞ ദിവസം ഒഡിഷയിലെ ബിജു ജനതാദളും എൻഡിഎയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു. നിലവിൽ ബിജെപിക്ക് പുറത്തുനിന്നു പിന്തുണ നൽകുന്ന പാർട്ടിയാണ് ബിജു ജനതാദൾ. അവിടെയും ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണു നടക്കാൻ പോകുന്നത്. ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനതാദൾ കഴിഞ്ഞമാസം ബിജെപി സഖ്യത്തിൽ ചേർന്നിരുന്നു.

Trending

No stories found.

Latest News

No stories found.