
ലഖ്നൗ: അധ്യാപികയുടെ നിർദേശ പ്രകാരം കുട്ടികള് മുസ്ലിം വിദ്യാർഥികളുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ സ്കൂളായ നേഹ പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികളോടാണ് തൃപ്ത ത്യാഗി എന്നി അധ്യാപിക മുസ്ലിം വിദ്യാർഥികളുടെ മുഖത്തടിക്കാൻ ആവശ്യപ്പെട്ടത്.
ഇതു പ്രകാരം കുട്ടികൾ സഹപാഠികളുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഭവത്തിനെതിരേ വിമർശനം ശക്തമായതോടെ മുസാഫർ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 34 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സഹപാഠികളുടെ മർദനമേറ്റ് കുട്ടികൾ കരയുന്നതും എന്തു കൊണ്ടാണ് കൂടുതൽ ശക്തമായി തല്ലാത്തത് എന്ന് അധ്യാപിക ചോദിക്കുന്നതും വ്യക്തമാണ്. കോൺഗ്രസ് നേതാവ് ശശി തരൂർ, കപിൽ സിബൽ എന്നിവർ സംഭവത്തെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ താത്പര്യമില്ലെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ പിതാവ് അറിയിച്ചതായി ഔട്ട് ലുക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം മർദനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്ന വിധത്തിൽ വിഡിയോയോ ഫോട്ടോയോ പങ്കു വയ്ക്കരുതെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.