
തെലങ്കാന സ്ഫോടനം; കാണാതായ 8 പേരും മരിച്ചതായി പ്രഖ്യാപിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ സംഗഫെഡ്ഡി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽസ് ഫാക്‌ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും കാണാതായ 8 തൊഴിലാളികൾ മരിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. സ്ഫോടനത്തിന്‍റെ തീവ്രത മൂലം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാവാതെ വന്നതോടെയാണ് പ്രഖ്യാപനം.
വിപുലമായ തെരച്ചിലിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കാണാതായവരുടെ മൃതദേഹങ്ങൾ സ്ഫോടനത്തെത്തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചിരിക്കാമെന്ന് സ്ഥിരീകരിച്ചത്. 44 മൃതദേഹങ്ങൾ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് പുറമേ കാണാതായ രാഹുൽ, വെങ്കിടേഷ്, ശിവാജി, വിജയ്, ജസ്റ്റിൻ, അഖിലേഷ്, രവി, ഇർഫാൻ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ അപകടത്തിൽ മരണ സംഖ്യ 52 ആയി.
ശങ്കറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിൽ ജൂൺ 30 ന് രാവിലെയാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു.