ഹൈദരാബാദ്: വിഐപി സന്ദർശനത്തിനും വലിയ പരിപാടികൾക്കും ഇടയിൽ പൊലീസിന് വെല്ലുവിളിയാവുന്ന ഡ്രോണുകളെ നേരിടാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി തെലങ്കാന പൊലീസ്. പ്രത്യേക പരിശീലനം നേടിയ പരുന്തുകളെ ഉപയോഗിച്ചാണ് ഡ്രോണുകളെ വരുതിയിലാക്കുക. യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡും ഫ്രാൻസിലും പിന്തുടുന്ന രീതിയാണ് തെലങ്കാന പൊലീസ് പരീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മൊയിന്‍ബാദില്‍ വച്ച് പരുന്തുകളെ ഉപയോഗിച്ചുള്ള ഡ്രോണ്‍ നേരിടലിന്‍റെ ട്രയല്‍ നടന്നത്. 3 വർഷത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് തെലങ്കാന പൊലീസിന്‍റെ ഈ പരുന്തുകൾ കളത്തിലിറങ്ങുന്നത്. ഡിജിപി രവി ഗുപ്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ട്രയലിന് സാക്ഷികളായി.
രാജ്യത്ത് ആദ്യമായാണ് പൊലീസ് സേന ഇത്തരമൊരു പരീക്ഷണം നടത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും ലഹരി വസ്തുക്കളും വലിയ രീതിയില്‍ വിതരണം ചെയ്യുന്ന സംഭവങ്ങള്‍ പതിവായതിന് പിന്നാലെയാണ് തെലങ്കാന പൊലീസിന്‍റെ ഈ നീക്കം. നേരത്തെ പട്ടം ഉപയോഗിച്ച് ശത്രുക്കളുടെ ഡ്രോണുകളെ കരസേന നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.