ന്യൂയോർക്ക്: ഭീകരത, തീവ്രവാദം, അക്രമം എന്നിവയോടുള്ള പ്രതികരണങ്ങളെ നിർണയിക്കാൻ രാഷ്ട്രീയസൗകര്യം അടിസ്ഥാനമാക്കരുതെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ മാനിക്കുന്നതും മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതും കൂടുതൽ ലാഭം ഏതെന്നു നോക്കിയിട്ടാകരുതെന്നും അദ്ദേഹം തുറന്നടിച്ചു. യുഎൻ പൊതുസഭയുടെ എഴുപത്തെട്ടാം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെച്ചൊല്ലി ക്യാനഡ ഇന്ത്യയ്ക്കെതിരേ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണു ജയശങ്കറിന്റെ പരോക്ഷ വിമർശനം.
ഭാരതത്തിൽ നിന്നുള്ള നമസ്തേ എന്നു പറഞ്ഞു പ്രസംഗം തുടങ്ങിയ വിദേശകാര്യ മന്ത്രി പാശ്ചാത്യ രാജ്യങ്ങൾക്കെതിരേയും ഒളിയമ്പെയ്തു. ചില രാഷ്ട്രങ്ങൾ അജൻഡ നിശ്ചയിച്ച് മറ്റുള്ളവരെ അതിന്റെ ഭാഗമാക്കാൻ ശ്രമിക്കുകയാണ്. തങ്ങൾ തീരുമാനിക്കുന്നതിനൊപ്പം മറ്റുള്ളവരും വരുമെന്ന് അവർ കരുതുന്നു. എന്നാൽ, ആ കാലം കഴിഞ്ഞു.
ചർച്ചകളിലും പ്രസംഗങ്ങളിലും നിയമാധിഷ്ഠിത ലോകക്രമത്തെക്കുറിച്ചു നമ്മൾ പറയും. സമയാസമയങ്ങളിൽ യുഎൻ ഉടമ്പടിയോടുള്ള ബഹുമാനവും പ്രകടിപ്പിക്കും. പക്ഷേ, ഇപ്പോഴും ചില രാജ്യങ്ങൾ അജൻഡ നിശ്ചയിക്കാൻ ശ്രമിക്കുന്നു. ഇത് എക്കാലവും തുടരാനാവില്ല. ശരിയായ ജനാധിപത്യം ഉയർന്നുവരേണ്ടതുണ്ട്. ചേരിചേരാ നയത്തിന്റെ കാലത്തു നിന്ന് ഇന്ത്യയിപ്പോൾ എല്ലാ രാജ്യങ്ങളുടെയും സുഹത്ത് അഥവാ വിശ്വമിത്രയായി ഉയർന്നുവെന്നും ജയശങ്കർ പറഞ്ഞു. എല്ലാ രാജ്യങ്ങളും അവരുടേതായ ദേശീയ താത്പര്യങ്ങളാണു പിന്തുടരുന്നത്. എന്നാൽ, ഇന്ത്യ ഒരിക്കലും ആഗോള നന്മയുമായി ഇതിനെ വേറിട്ടു കണ്ടിട്ടില്ല. ഞങ്ങൾക്ക് വൻ ശക്തിയാകണമെന്നുണ്ട്. എന്നാൽ, അത് കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കാനും സംഭാവന നൽകാനുമുളള ആഗ്രഹമാണെന്നും അദ്ദേഹം.