പുടിനു നൽകുന്ന വിരുന്നിലേക്ക് തരൂരിനു ക്ഷണം, രാഹുലിനില്ല
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് രാഷ്‌ട്രപതി ഭവനിൽ നൽകിയ വിരുന്നിൽ മുതിർന്ന കോൺഗ്രസ് എംപി ശശി തരൂരിന് ക്ഷണം. തരൂർ തന്നെയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു നൽകുന്ന വിരുന്നിലേക്ക് തന്നെ ക്ഷണിച്ചതായി അറിയിച്ചത്.
എന്നാൽ, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കു ക്ഷണമില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തനിക്ക് ക്ഷണം കിട്ടിയെന്നും ഉറപ്പായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി.
രാഹുലിന് ക്ഷണമില്ലെന്നത് ആശ്ചര്യമാണെന്നും തരൂർ. എന്തുകൊണ്ടാണ് രാഹുലിനെ ക്ഷണിക്കാത്തതെന്ന് അറിയില്ല. പാർലമെന്‍റിന്‍റെ വിദേശകാര്യ സമിതിയുടെ അധ്യക്ഷനെന്ന നിലയ്ക്കാണ് എനിക്കു ക്ഷണം- തരൂർ പറഞ്ഞു.
നേരത്തേ, വിദേശ നേതാക്കളുടെ സന്ദർശനങ്ങളിൽ നിന്നു തന്നെ മാറ്റിനിർത്തുന്നതായി രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ, മനഃപൂർവം മാറ്റിനിർത്താറില്ലെന്നും വിദേശ നേതാക്കളാണ് ആരെയൊക്കെ കാണണമെന്നു തീരുമാനിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.
ക്ഷണം ലഭിച്ചാൽ പോലും രാഹുൽ പല പരിപാടികളും ഒഴിവാക്കുകയാണെന്നും പട്ടിക നിരത്തി കേന്ദ്രം പ്രതികരിച്ചിരുന്നു.

