

ന്യൂഡൽഹി: 100 ശതമാനം കുറ്റമറ്റ ഇന്‍റലിജൻസ് സംവിധാനം ഒരു രാജ്യത്തിനുമുണ്ടാവില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ലോകത്തിലെ ഏറ്റവും മികച്ച ഇന്‍റലിജൻസ് സംവിധാനമുള്ള രാജ്യമാണ് ഇസ്രയേൽ. അവർക്കു പോലും ഒക്റ്റോബർ ഏഴിലെ ഹമാസ് അതിക്രമം തടയാനായില്ല. ഇപ്പോൾ സുരക്ഷാ വീഴ്ചയെക്കുറിച്ചു സംസാരിക്കേണ്ട സമയമല്ലെന്നും തരൂർ പറഞ്ഞു.
പഹൽഗാം ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കോൺഗ്രസ് നേതാക്കളിൽ നിന്നു തന്നെ ആരോപണമുയരുന്നതിനിടെയാണു തരൂരിന്‍റെ പ്രതികരണം. യുദ്ധം അവസാനിക്കുന്നതു വരെ ഉത്തരവാദിത്വം കാണിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെടുന്നതു പോലെ നമ്മളും ഇപ്പോൾ നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. സർക്കാരിനോട് ഉത്തരവാദിത്വത്തെക്കുറിച്ച് ചോദിക്കുന്നത് അതിനുശേഷമാകാം.
പഹൽഗാം ആക്രമണത്തിന് സൈനികമായ തിരിച്ചടി നൽകുന്നത് ഒഴിവാക്കാനാവില്ല. ഉറി, പുല്‍വാമ ആക്രമണങ്ങൾക്കു ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇത്തവണ പാക്കിസ്ഥാന് അതിനെക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും.
ഇന്ത്യൻ ജനത ശക്തമായ നടപടി പ്രതീക്ഷിക്കുന്നുണ്ട്. എന്ത്, എങ്ങനെ, എവിടെ, എപ്പോൾ എന്നത് അറിയില്ല. പക്ഷേ, തിരിച്ചടിയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ആക്രമണങ്ങൾക്ക് പതിവായി ഒരു ശൈലിയുണ്ട്. ആളുകളെ പ്രേരിപ്പിക്കുക, പരിശീലനവും ആയുധവും നൽകുക, അതിർത്തിക്കിപ്പുറത്തേക്ക് എത്തിക്കുക. എന്നിട്ട് പാക്കിസ്ഥാൻ എല്ലാ പങ്കും നിഷേധിക്കും. എന്നാൽ, അവരുടെ പങ്ക് വിദേശ ഇന്‍റലിജൻസ് ഏജൻസികളടക്കം സ്ഥാപിച്ചിട്ടുണ്ടെന്നും തരൂർ.