
യുഎസ് യുദ്ധവിമാനം വാങ്ങാനുളള പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറിയേക്കും
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് 25% തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ, യുഎസിൽ നിന്നുളള എഫ് - 35 യുദ്ധവിമാനങ്ങൾ വാങ്ങാനുളള പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിലാണ് ട്രംപ് ഇന്ത്യയ്ക്ക് എഫ്- 35 യുദ്ധവിമാനം നൽകാൻ തയാറാണെന്ന് വ്യക്തമാക്കിയത്.
പ്രതിരോധ മേഖലയിലെ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് വിമാനം വാങ്ങേണ്ടെന്ന് ആലോചിക്കുന്നതെന്നും, യുഎസുമായി തത്കാലം പുതിയ ആയുധ ഇടപാടുകളില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. എഫ് - 35 യുദ്ധ വിമാനം വാങ്ങാൻ ഇന്ത്യ താത്പര്യപ്പെടുന്നില്ലെന്ന നിലപാട് യുഎസിനെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ ആയുധങ്ങൾ പരമാവധി തദ്ദേശീയമായി നിർമിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
മറ്റ് രാജ്യങ്ങളുമായി സംയുക്തമായി ആയുധങ്ങൾ വികസിപ്പിച്ച് ഇന്ത്യയിൽ നിർമിക്കാനുളള പദ്ധതികൾക്കു മാത്രമേ നിലവിൽ ഇന്ത്യയിൽ പ്രാധാന്യം നൽകുന്നുളളൂ. ഉയര്‍ന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീര്‍ഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് തുടരാനാകില്ലെന്നാണ് നിലപാട്.