

ഇന്ത്യ- അമെരിക്ക കരാറിന്‍റെ ചട്ടക്കൂട് പുറത്ത്
ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ വിലമതിക്കുന്ന വസ്തുക്കൾ യുഎസിന്‍റെ പക്കൽ നിന്ന് വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നു. ഊർജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, വിമാനഭാഗങ്ങൾ, വിലയേറിയ ലോഹങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്.
ഇന്ത്യ-അമെരിക്ക സംയുക്ത വ്യാപാരക്കരാറിന്‍റെ മുന്നോടിയായുള്ള ഇടക്കാലക്കരാറിന്‍റെ ചട്ടക്കൂട് പ്രഖ്യാപിച്ചു. ഗ്രാഫിക്സ് പ്രോസസ്സിങ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള ഡാറ്റാ സെന്‍ററുകളിൽ ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക ഉൽപ്പന്നങ്ങളുടെ വ്യാപാരം ഇരുരാജ്യങ്ങളും ഗണ്യമായി വർധിപ്പിക്കുകയും സംയുക്ത സാങ്കേതിക സഹകരണം വിപുലീകരിക്കുകയും ചെയ്യും.
ട്രംപും മോദിയും 2015 ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാരക്കരാറിന്‍റെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിർണായക ചുവട് വെപ്പാണിതെന്ന് വൈറ്റ് ഹൗസും വാണിജ്യമന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ ഇടക്കാല കരാർ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തിൽ നാഴികക്കല്ലായിരിക്കും. ഉണക്കിയ ധാന്യങ്ങൾ, മൃഗങ്ങളുടെ തീറ്റയ്ക്കുള്ള ചുവന്ന ചോളം, വാൾനട്സ്, പഴങ്ങൾ, സോയാബീൻ എണ്ണ, വൈൻ, സ്പിരിറ്റ്സ് എന്നിവ ഉൾപ്പെടെയുള്ള അമെരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങൾക്കും വിവിധതരം അമെരിക്കൻ ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കരാർ അനുസരിച്ച് തുണിത്തരങ്ങളും വസ്ത്രങ്ങളും, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബർ, ഓർഗാനിക് രാസവസ്തുക്കൾ, ഗൃഹ അലങ്കാര വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ, ചില യന്ത്രഭാഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം പകര ചുങ്കം ഏർപ്പെടുത്തും. ദേശീയ സുരക്ഷ ആവശ്യക്തകൾക്കായി ഓട്ടോമേോറ്റീവ് ഭാഗങ്ങൾക്കുള്ള മുൻഗണന തീരുവ നിരക്ക് ക്വാട്ട ഇന്ത്യക്ക് ലഭിക്കും.