

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം
ന്യൂഡൽഹി: ബലാത്സംഗകേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്‍റെ പരസ്യം പ്രസിദ്ധീകരിച്ചതിൽ മാപ്പ് പറഞ്ഞ് ദി ഹിന്ദു പത്രം. മൊഹാലി, നോർത്ത് ഇന്ത്യ എഡിഷനിൽ ഒന്നാം പേജിലാണ് ശനിയാഴ്ച പരസ്യം പ്രസിദ്ധീകരിച്ചത്.
ഗുർമീതിനെ ന്യായീകരിച്ച് കൊണ്ട് what is dera sacha sauda? (fact vs fiction) എന്ന തലക്കെട്ടോടെയാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇത് വലിയെ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തുടർന്നാണ് ഞായറാഴ്ച ഇറങ്ങിയ പത്രത്തിൽ ഹിന്ദു ഖേദം പ്രകടിപ്പിച്ചത്. റാം റഹീമിന്‍റെ കൊലപാതകങ്ങളെ പൂർണമായും വെള്ളപൂശുന്ന പരസ്യമാണ് ഇതെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചു.
ഏഴര കോടി ആളുകളെ ലഹരിയിൽ നിന്ന് രക്ഷിച്ചു, മരത്തിൽ വച്ചുപിടിപ്പിച്ചു, 33 ലക്ഷം യൂണിറ്റ് രക്തം ദാനം ചെയ്തു, ഗിന്നസ് റെക്കോഡുകൾ എന്നിങ്ങനെ റാം റഹീമിന്‍റെ മഹത്വങ്ങൾ എണ്ണിപറയുന്നു പരസ്യമായിരുന്നു ഇത്. തുടർന്ന് വായനക്കാരോട് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്ന് ഹിന്ദു കുറിക്കുകയായിരുന്നു.
അനുയായികൾ റോക്ക് സ്റ്റാർ ബാബ എന്ന് വിളിക്കുന്ന റാം റഹീം ബലാത്സംഗത്തിന് പുറമേ കൊലക്കേസിലും പ്രതിയാണ്. ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ച കുറ്റവാളിയാണ് ഇയാൾ. റാം റഹീമിനെതിരേ വാർത്ത നൽകിയ മാധ്യമപ്രവർത്തകനെ അടക്കം ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്.