

സഞ്ജീവ് സന്യാൽ
കോൽക്കത്ത: പശ്ചിമബംഗാളിൽ ദുർഗാപൂജയ്ക്കിടെ മാംസാഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. മാംസാഹാരം ശാക്തേയ ഹിന്ദു പാരമ്പര്യത്തിന്‍റെ അടർത്തി മാറ്റാനാകാത്ത ഭാഗമാണെന്നാണ് അദ്ദേഹം എക്സിൽ പങ്കു വച്ച പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ചരിത്രകാരൻ കൂടിയായ സന്യാൽ പശ്ചിമ ബംഗാൾ സ്വദേശിയാണ്. ദുർഗാ പൂജയ്ക്ക് മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയെന്ന ബാബ ബാഗേശ്വറിന്‍റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
ശാക്തേയ ഹിന്ദുത്വത്തിന്‍റെ ഉൾക്കാമ്പാണ് മാംസാഹാരം. പുരാതന കാലം മുതലുള്ള ആചാരങ്ങളുടെ ഭാഗമായി മാംസാഹാരമാണ് ദുർഗാ ദേവിക്കും കാളീദേവിക്കും നിവേദിക്കുന്നത്. ദുർഗാപൂജയ്ക്ക് നവമി/ ദശിമി ദിനങ്ങളിൽ ഭക്തർ കഴിക്കുന്ന പ്രസാദവും മാംസാഹാരമാണ്. ഈ പവിത്രമായ ആചാരത്തിന്മേലുള്ള ഒരു ഇടപെടലും സഹിക്കാനാകില്ല എന്നാണ് സന്യാൽ കുറിച്ചിരിക്കുന്നത്.
ദുർഗാ പൂജ സമയത്ത് മാംസാഹാരം ഒഴിവാക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യ അടക്കമുള്ളവർ തള്ളിക്കളഞ്ഞിട്ടുണ്ട്. ഭക്ഷണരീതികളിൽ പുറത്തു നിന്നുള്ള ഒരാൾ ഇടപെടേണ്ടതില്ലെന്നാണ് ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. അഷ്ടമിനാളിൽ ലൂച്ചി (പൂരി)യും നവമി നാളിൽ ആട്ടിറച്ചിയും കഴിക്കുന്നതാണ് പശ്ചിമബംഗാളിന്‍റെ പാരമ്പര്യം. കാളിമാതാവിന് അതു തന്നെയാണ് സമർപ്പിക്കുന്നതും. അതാരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ബിജെപി അധ്യക്ഷൻ പറയുന്നു.