
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷനെതിരായ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധിക്കു പിന്നാലെ ശനിയാഴ്ച പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കമ്മിഷനെതിരേ രംഗത്തെത്തി. തെരഞ്ഞെടുപ്പു കമ്മിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കളിപ്പാവയായെന്നാണു ഖാർഗെയുടെ ആരോപണം. ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്നു പുറത്താക്കിയെന്നും ഖാർഗെ.
അതേസമയം, തെരഞ്ഞെടുപ്പു സംവിധാനം മരിച്ചെന്നും 2024 തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്നും രാഹുൽ ആരോപിച്ചു. 2014 മുതൽ എന്തോ കുഴപ്പമുണ്ടെന്നു തനിക്കു തോന്നിയിരുന്നെന്നാണു രാഹുലിന്‍റെ വാദം. കണക്കുകൾ ശരിയാകുന്നില്ല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയങ്ങളെക്കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമൊന്നും കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. എനിക്കതിൽ അദ്ഭുതം തോന്നി. 2024ൽ പ്രധാനമന്ത്രി നേരിയ ഭൂരിപക്ഷത്തിനാണ് ആ കസേരയിലെത്തിയത്. ഏതാനും സീറ്റുകളിൽ മാറ്റമുണ്ടായെങ്കിൽ അദ്ദേഹം അവിടെയെത്തില്ലായിരുന്നു.
70 മുതൽ 80 വരെ സീറ്റുകളിൽ കൃത്രിമം നടന്നതായി സംശയമുണ്ട്. എങ്ങനെ കൃത്രിമം കാണിക്കാമെന്നും കാണിച്ചെന്നും വരും ദിവസങ്ങളിൽ തെളിയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത 6.5 ലക്ഷത്തിൽ ഏകദേശം 1.5 ലക്ഷം വോട്ടർമാര്‍ വ്യാജന്മാരാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു. ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.