ആവശ‍്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരും; ഝാർഖണ്ഡ് പരീക്ഷാക്രമക്കേടിൽ വിദ‍്യാർഥികൾ (ഫയൽ ചിത്രം)
റാഞ്ചി: ഝാർഖണ്ഡിലെ വിവിധ നിയമന പരീക്ഷകളിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ സംസ്ഥാന നിയമസഭയിലേക്ക് മാർച്ച് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് മാർച്ച് ആരംഭിച്ചത്. ബാരിക്കോഡ് തകർത്ത് പ്രതിഷേധക്കാർ മുന്നോട്ടുനീങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഒൻപത് ദിവസമായി വിഷയത്തിൽ നിരാഹാര സമരം നടത്തുന്ന ജെഎൽകെഎം നേതാവ് ദേവേന്ദ്ര നാഥ് മഹതോയും ആംബുലൻസ് മുഖേനെ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. 10.5 കിലോഗ്രാം ശരീരഭാരം കുറഞ്ഞിട്ടും അദ്ദേഹം സമരത്തിൽ പങ്കെടുക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഷിബു സോറന്‍റെ ചിത്രം കൈയിൽ കരുതിയാണ് അദ്ദേഹം മാർച്ചിനെത്തിയത്.
ത്രിവർണ പതാകകളും ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകളും കൈയിലേന്തി മുദ്രാവാക്യങ്ങളും മുഴക്കിയാണ് പ്രതിഷേധക്കാർ മാർച്ചിൽ പങ്കെടുക്കുന്നത്. ധുർവയിലെ പഴയ നിയമസഭാ സമുച്ചയത്തിന് മുൻപിൽ നിന്ന് ആരംഭിച്ച മാർച്ച് പുതിയ നിയമസഭാ മന്ദിരത്തിലേക്ക് നീങ്ങുകയാണ്. സമരം 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ.
മാർച്ച് നടക്കുന്ന ഏകദേശം നാല് കിലോമീറ്റർ ദൂരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിനു പുറമെ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, ജില്ലാ പൊലീസ്, ക്വിക്ക് റിയാക്ഷൻ ടീം എന്നിവയുടെ 1,500ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ഭൂരിഭാഗം സ്‌കൂളുകൾക്കും അവധി നൽകിയതായി അധികൃതർ അറിയിച്ചു.
പ്രതിഷേധക്കാരുമായി സർക്കാർ പലതവണ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. അവസാന ഘട്ട ചർച്ചകൾക്ക് ശേഷം പ്രതിഷേധക്കാരുടെ 98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി സർക്കാർ അറിയിച്ചു. എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ആവശ്യം അംഗീകരിക്കുന്നതുവരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജെപിഎസ്‌സി-ജെഎസ്‌എസ്‌സി റിഫോംസ് മഞ്ച് നേതാവ് രവീന്ദ്ര പാസ്വാൻ പറഞ്ഞു.