
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. പൂട്ടിയിട്ടിരുന്ന മൂന്നു വീടുകൾക്ക് അജ്ഞാതരായ അക്രമികൾ തീയിട്ടു. ഞായറാഴ്ച വൈകിട്ടോടെ ഇംഫാലിലെ ന്യൂ ലാംബുലൈനിലാണ് സംഭവം. അഗ്നി ശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇതിനു പുറകേ പ്രദേശത്ത് സംസ്ഥാന, കേന്ദ്ര സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ആൾക്കൂട്ടം തടിച്ചു കൂടി. സൈനികർ നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചതിനെത്തുടർന്നാണ് ആൾക്കൂട്ടം പിരിഞ്ഞു പോയത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം മുൻ ആരോഗ്യ, കുടുംബകാര്യ ഡയറക്റ്ററായിരുന്ന കെ. രജോയുടെ വസതിക്കു സംരക്ഷണം നൽകിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് അജ്ഞാതർ എകെ സീരീസ് റൈഫിളുകൾ അടക്കമുള്ള ആയുധങ്ങൾ കവർന്നു.