
കവിൻ ഗണേഷ്
ചെന്നൈ: തിരുനെൽവേലി ദുരഭിമാനക്കൊലയിൽ അന്വേഷണം സിബി-സിഐഡിക്ക് വിട്ട് തമിഴ്നാട് ഡിജിപിയുടെ ഉത്തരവ്. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. ദളിത് വിഭാഗക്കാരനായ കവിൻ ഗണേഷാണ് കൊല്ലപ്പെട്ടത്.
കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കവിന്‍റെ കാമുകിയായിരുന്ന യുവതിയുടെ സഹോദരനായ സുര്‍ജിത്താണ് അറസ്റ്റിലായിരിക്കുന്നത്. ദളിത് യുവാവുമായുള്ള സഹോദരിയുടെ പ്രണയമാണ് കൊലയ്ക്ക് പിന്നിലെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ചെന്നൈയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു കവിൻ ഗണേഷ് (26) തിങ്കളാഴ്ച രാവിലെ തിരുനെല്‍വേലി കെടിസി നഗറിൽ സിദ്ധചികിസാ കേന്ദ്രത്തിനു സമീപം നിൽക്കുമ്പോഴായിരുന്നു കൊലപാതകം.
അതേസമയം, പ്രതിയായ സുര്‍ജിത്തിന്‍റെ അച്ഛന്‍ ശരവണനും അമ്മ കൃഷ്ണകുമാരിയും പൊലീസ് സബ് ഇന്‍സ്പെക്റ്റർമാരാണെന്നും, കെവിൻ ദളിതനായതുകൊണ്ട് ഇവരും ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നതായും പൊലീസ് പറയുന്നു.
തുടർന്ന് കവിന്‍റെ അമ്മ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ ബിഎൻഎസ്, എസ്‌സി/എസ്ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അച്ഛനെയും അമ്മയെയും ഒന്നും രണ്ടും പ്രതികളും സുര്‍ജിത്തിനെ മൂന്നാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.