ചെന്നൈ: കർണാടക സംഗീതത്തിലെ 'ഓസ്കർ' എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഗീത കലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്ക്കു നൽകാനുള്ള മദ്രാസ് മ്യൂസിക് അക്കാഡമിയുടെ തീരുമാനത്തിനെതിരേ തമിഴ്‌നാട്ടിലെ ഒരു വിഭാഗം സംഗീതജ്ഞർ രംഗത്തെത്തി. ഡിസംബറിൽ കൃഷ്ണ അധ്യക്ഷനായി നടക്കേണ്ട അക്കാഡമിയുടെ വാർഷിക സമ്മേളനത്തിൽ നിന്നു പിന്മാറുകയാണെന്നാണ് ഇവരുടെ പ്രഖ്യാപനം.
രഞ്ജിനി - ഗായത്രി സഹോദരിമാർ, ട്രിച്ചൂർ ബ്രദേഴ്സ്, വിശാഖ ഹരി, വേദ പ്രഭാഷകൻ ദുഷ്യന്ത് ശ്രീധർ തുടങ്ങിയവരാണു പിന്മാറിയത്. ഇവരെ അനുകൂലിച്ച് ചരിത്രകാരൻ വിക്രം സമ്പത്തും രംഗത്തെത്തി. അക്കാഡമിയുടെ അവാർഡ് തിരികെ നൽകുകയാണെന്നു ചിത്രവീണ രവികിരൺ പ്രഖ്യാപിച്ചു.
കർണാടക സംഗീത രംഗത്ത് പരമ്പരാഗതമായി നിലനിൽക്കുന്ന ജാതീയമായ ഉച്ചനീചത്വങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ പലപ്പോഴും പരസ്യ പ്രതികരണങ്ങൾ നടത്തുന്ന സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ.
ബ്രാഹ്മണരെ വംശഹത്യ ചെയ്യാൻ ആഹ്വാനം ചെയ്ത പെരിയാറിനെ മഹത്വവത്കരിക്കുകയും ബ്രാഹ്മണ സ്ത്രീകൾക്കെതിരേ അശ്ലീല അധിക്ഷേപം നടത്തുകയും ചെയ്യുന്ന കൃഷ്ണയെ ആദരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് രഞ്ജിനി - ഗായത്രി സഹോദരിമാരുടെ പക്ഷം. എം.എസ്. സുബ്ബലക്ഷ്മിയെയും ത്യാഗരാജ സ്വാമികളെയും വരെ കൃഷ്ണ അധിക്ഷേപിക്കുന്നത് പതിവാണെന്നും സംഗീത ലോകത്തിന്‍റെ കൂട്ടായ്മ നശിപ്പിച്ചെന്നുമാണ് ഇവരുടെ കണ്ടെത്തൽ.
കൃഷ്ണ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത് സ്വയം കാപട്യം കാണിക്കുന്നതിനു തുല്യമാകുമെന്നു ട്രിച്ചൂർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹനും രാംകുമാർ മോഹനും പറഞ്ഞു. എന്നാൽ, വിവാദം അനാവശ്യമാമെന്നാണ് മദ്രാസ് മ്യൂസ്ക് അക്കാഡമിയുടെ പ്രതികരണം.