ബംഗളൂരു: തക്കാളി ലോറി തടഞ്ഞ് കവർച്ചയ്ക്ക് ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ കർണാടകയിൽ പിടിയിലായി. 28കാരനായ ഭാസ്കർ ഭാര്യ സിന്ധുജ എന്നിവരാണ് പിടിയിലായത്. ഇരുവരും ദേശീയ പാത കേന്ദ്രീകരിച്ച് കൊള്ള നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തി. ജൂലൈ 8നാണ് സംഭവം. ചിത്രദുർഗ ജില്ലയിൽ നിന്ന് കോലാറിലേക്ക് 2.5 ടൺ തക്കാളിയുമായി യാത്ര ചെയ്തിരുന്ന കർഷകനായ മല്ലേഷിന്‍റെ ലോറി തങ്ങളുടെ കാറിലിടിച്ച് പരിക്ക്പറ്റിയെന്ന് ആരോപിച്ചാണ് ദമ്പതികൾ ലോറി തടഞ്ഞത്.
പിന്നീട് കർഷകനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും മല്ലേഷ് ഇതു നിരസിച്ചു. അതോടെ പ്രതികൾ ഇരുവരും ചേർന്ന് കർഷകനെ ലോറിയിൽ നിന്ന് പുറത്താക്കി ലോറിയുമായി പോകുകയായിരുന്നു. 2.5 ലക്ഷം രൂപയുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.കർഷകന്‍റെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.