അയവില്ലാതെ തൃണമൂൽ; ബംഗാളിൽ സഖ്യമില്ല

കോൺഗ്രസ് ചോദിക്കുന്നത് പത്ത് സീറ്റ്, മമത കൊടുക്കുന്നത് മൂന്നെണ്ണം മാത്രം
മമത ബാനർജി, മല്ലികാർജുൻ ഖാർഗെ
മമത ബാനർജി, മല്ലികാർജുൻ ഖാർഗെFile photo

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തിൽ തൃണമൂൽ കോൺഗ്രസ് ഉറച്ചുനിൽക്കും. തൃണമൂലിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് അണിയറ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മമത ബാനർജി വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന. 2019ൽ കോൺഗ്രസ് വിജയിച്ച ബഹറാംപുരും ദക്ഷിണ മാൾഡയും ഇത്തവണയും നൽകാമെന്നാണ് തൃണമൂലിന്‍റെ നിലപാട്.

പരമാവധി മൂന്നു സീറ്റുകളാണ് കോൺഗ്രസിനായി മമത നീക്കിവയ്ക്കുന്നത്. എന്നാൽ, 10 സീറ്റുകൾ വേണമെന്നാണു കോൺഗ്രസിന്‍റെ നിലപാട്. അസമിൽ തങ്ങൾക്ക് സീറ്റ് വേണമെന്ന തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം കോൺഗ്രസ് തള്ളുകയും ചെയ്തു. ഇതോടെയാണ് പശ്ചിമ ബംഗാളിൽ സഖ്യമില്ലെന്നു മമത പ്രഖ്യാപിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജയ്റാം രമേശ് എന്നിവർ മമതയെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്‌രയും മമതയോടു സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, തീരുമാനം മാറ്റില്ലെന്ന സൂചനയാണു മമത നൽകിയത്.

ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ വിശ്വാസ്യതയിലും മമത തുടക്കം മുതൽ സംശയിച്ചിരുന്നെന്നു തൃണമൂൽ വൃത്തങ്ങൾ. നിതീഷിനെ പ്രതിപക്ഷ സഖ്യത്തിന്‍റെ കൺവീനറാക്കാമെന്ന ശുപാർശകളോട് മമത മുഖം തിരിച്ചത് ഇക്കാരണത്താലായിരുന്നെന്നും പാർട്ടി നേതൃത്വം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com