
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണൂർ തുരങ്ക അപകടത്തിൽ രക്ഷാ പ്രവർത്തനം സൈന്യം ഏറ്റെടുത്തു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഇടിഞ്ഞുതാഴ്ന്ന ഭാഗം പൂർണമായും അടഞ്ഞ നിലയിലാണ്. കാൽ മുട്ടറ്റം വരെ ചെളിയാണ്. ഒരു ഭാഗത്ത് നാലടിയോളം വെള്ളമുണ്ടെന്നും ദൗത്യ സംഘം വ്യക്തമാക്കുന്നു.
അതിനിടെ, ടണലിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രൊജക്ട് എൻജിനീയറും സൈറ്റ് എൻജിനീയറും 6 തൊഴിലാളികളുമാണ് കുടുങ്ങിയത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്‍റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 4 ദിവസം മുൻപാണ് ഇത് തുറന്നത്.