ഛത്രപതി സംഭാജി നഗർ: തെരഞ്ഞെടുപ്പും വിവാഹ സീസണും ഒരുമിച്ചു വന്നത് മഹാരാഷ്‌ട്രയിലെ 'തൂതാരി' (കേരളത്തിലെ കൊമ്പിനു സമാനമായ വാദ്യോപകരണം) കലാകാരന്മാർക്ക് സന്തോഷത്തിന് വക നൽകിയിരുന്നു. വരനെയും വധുവിനെയും സ്വീകരിക്കാൻ വിവാഹവേദിയിൽ ഉപയോഗിക്കുന്ന വാദ്യോപകരണമാണു തുതാരി. ഇതു സ്ഥാനാർഥിയെ വരവേൽക്കാനും കൂടി ഉപയോഗിച്ചു തുടങ്ങിയതോടെ ഇരട്ടിവരുമാനമെന്ന ആഹ്ലാദത്തിലായിരുന്നു കലാകാരന്മാർ.
എന്നാൽ, ഓർക്കാപ്പുറത്താണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ 'പ്രഹരം'. എൻസിപിയിലെ പിളർപ്പോടെ ക്ലോക്ക് ചിഹ്നം നഷ്ടമായ ശരദ് പവാർ വിഭാഗത്തിന് (എൻസിപി-എസ്പി) കമ്മിഷൻ അനുവദിച്ചത് 'കൊമ്പു വിളിക്കുന്ന കലാകാരൻ' എന്ന ചിഹ്നം. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായതോടെ തൂതാരിയുടെ ഉപയോഗത്തിനു നിയന്ത്രണം വരുമെന്ന ആശങ്കയിലാണു കലാകാരന്മാർ.
'മുൻപ് രാജാക്കന്മാരെ വരവ് അറിയിക്കാൻ ഉപയോഗിച്ചിരുന്നതാണ് ഇംഗ്ലിഷ് അക്ഷരും 'സി'യുടെ ആകൃതിയുള്ള ഈ ഉപകരണം. ഇപ്പോഴിത് വിവാഹമുൾപ്പെടെ ചടങ്ങുകൾക്കാണ് ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമുള്ളതിനാൽ നേതാക്കളടക്കം പങ്കെടുക്കുന്ന ചടങ്ങുകളിൽ ഇത് ഉപയോഗിക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക'- ചടങ്ങുകൾക്ക് തൂതാരി കലാകാരന്മാരെ ഏർപ്പാടാക്കുന്ന ജയ്സിങ് ഹോളിയെ പറയുന്നു.
രാഷ്‌ട്രീയപ്പാർട്ടികൾക്ക് നിത്യജീവിതവുമായി ബന്ധമുള്ള ചിഹ്നങ്ങൾ നൽകിയെന്നു കരുതി തങ്ങൾക്ക് ഇത് മാറ്റിവയ്ക്കാനാവില്ലെന്ന് തൂതാരി കലാകാരൻ ബാബുഭാവു ഗുരവ് പറഞ്ഞു. രാഷ്‌ട്രീയ പരിപാടികളിൽ ഞങ്ങൾക്ക് ഇനി സാധ്യതയില്ല. സാധാരണഗതിയിൽ എല്ലാ പാർട്ടികളുടെയും റാലികളിലെ സ്ഥിരസാന്നിധ്യമായിരുന്നു തൂതാരി. ഇത്തവണ ശരദ് പവാറിന്‍റെ പാർട്ടിയൊഴികെ മറ്റാരും ഞങ്ങളെ വിളിക്കില്ല. വലിയ നഷ്ടമാണതുണ്ടാക്കുക- ഗുരവ് കൂട്ടിച്ചേർത്തു.