
ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തിയതായി ട്വിറ്റർ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ജാക്ക് ഡോർസി.
ട്വിറ്റർ ഇന്ത്യയിൽ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്തായും സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സ്വകാര്യ യുട്യൂബ് ചാനലിന്‍റെ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വെളുപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് എന്തെങ്കിലും സമ്മർദം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരമായാണ് മറുപടി. അതേസമയം, ജാക്ക് ഡോർസിയുടെ വാദങ്ങൾ കള്ളമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ നിയമങ്ങൾ ബാധകമല്ലെന്ന മട്ടിലാണ് ഡോർസി പെരുമാറിയത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പോക്കേണ്ടതുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകളും പ്രചരിച്ചിരുന്നു.
ഇതിനെ അടിസ്ഥാനമാക്കി സാഹചര്യം വഷളാവാതിരിക്കാൻ തെറ്റായ വാർത്തകൾ നീക്കം ചെയ്യണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഇന്ത്യയിലെ നിയമങ്ങളെ മാനിക്കണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.