ജിദ്ദ: ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപത്തുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയും, മറ്റൊരാൾ യുഎസ് കോൺസുലേറ്റിലെ സുരക്ഷാ ഭടനുമാണ്.
ബുധനാഴ്ചയാണ് വെടിവയ്പ് നടന്നത്. ജിദ്ദ ഗവർണറേറ്റിലെ കെട്ടിടത്തിനു മുന്നിൽ വന്നിറങ്ങിയവർ കൈയിൽ കരുതിയ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെട്ടത്.
ആക്രമണത്തെത്തുടർന്ന് കോൺസുലേറ്റ് അടച്ചിട്ടതായി അധികൃതർ അറിയിച്ചു. കോൺസുലേറ്റിലെ അമേരിക്കൻ ഉദ്യോഗസ്ഥരും പ്രാദേശിക തൊഴിലാളികളും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.