

ജഗ് വസന്തും പൈന്‍ ഗ്യാസും ഇന്ത്യയിലേക്ക്
file photo
ന്യൂഡൽഹി: ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾ 92,512 ടൺ എൽപിജിയുമായി ഇന്ത്യൻ തീരത്തേയ്ക്ക് എത്തുന്നു. ഇറാൻ-യുഎസ് സംഘർഷം തുടരുന്നതിനിടെയാണ് ഹോർമൂസ് കടലിടുക്കിലൂടെ ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തുറമുഖം ലക്ഷ്യമാക്കി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കപ്പൽ ഇന്ത്യയിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണെന്ന് തുറമുഖ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു.
ഈ മാസം 26നും 28നുമിടയിൽ ടാങ്കറുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയേക്കും. രണ്ട് കപ്പലുകളിലുമായി 60 ഇന്ത്യൻ നാവികർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ കടലിടുക്കിലൂടെ കടന്നു പോകാൻ ഇറാൻ അനുവദിച്ചിരുന്നു.
ഈ രണ്ടു കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് രണ്ടു ടാങ്കറുകൾ കൂടി കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നത്. ഷിപ്പ് ട്രാക്കിങ് ഡാറ്റകൾ പ്രകാരം രണ്ടു കപ്പലുകളും തിങ്കളാഴ്ച പുലർച്ചെയാണ് യുഎഇ തീരത്തു നിന്ന് യാത്ര തുടങ്ങിയത്.
ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും സമീപത്തുകൂടിയായിരുന്നു കപ്പലുകളുടെ സഞ്ചാരം. യുദ്ധം ആരംഭിച്ചതുമുതല്‍ ഒട്ടേറെ കപ്പലുകളാണ് ഹോര്‍മൂസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.