
ചെന്നൈ: സനാതന ധർമത്തെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ. സാമൂഹ്യ നീതിക്കും സമത്വത്തിനും എതിരായ സനാതന ധർമം കൊറോണ വൈറസ്, മലേറിയ, ഡെങ്കു വൈറസ്, കൊതുകുകൾ എന്നിവയ്ക്ക് സമമാണ്. ഇവയെയെല്ലാം ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് പരാമർശം. സനാതനം എന്നാൽ എന്താണ്. അത് സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നതിൽ കവിഞ്ഞ് മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയാണ് സനാതന ധർമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയ്ക്കെതിരേ ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ 80 ശതമാനത്തോളം വരുന്നവരെ ഉന്മൂലനം ചെയ്യാനാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ വിമർശിച്ചു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പ്രസ്താവനയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ഉദയനിധിക്കെതിരേ ഡൽഹി പൊലീസിൽ പരാതി നൽകി.