

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൽഹിയിലും മുഖ്യമന്ത്രി രാജിവച്ച മണിപ്പുരിലും നേതാവിനെ തെരഞ്ഞെടുക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. ഫ്രാൻസ്, യുഎസ് സന്ദർശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് കരുതുന്നത്. 13 വരെയാണു മോദിയുടെ സന്ദർശനം.
ഡൽഹിയിൽ മുഖ്യമന്ത്രിയായി വനിതയെ കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ട്. ദളിത് വിഭാഗത്തിൽ നിന്ന് ഉപമുഖ്യമന്ത്രിയെ നിയമിക്കാനും സാധ്യതയുണ്ട്. ഷാലിമാർ നഗറിൽ നിന്ന് വിജയിച്ച രേഖ ഗുപ്ത, ഗ്രേറ്റർ കൈലാഷിൽ നിന്നുള്ള ശിഖ റോയ്, വസീർപുരിലെ പൂനം ശർമ, നജഫ്ഗഡിൽ നിന്നുള്ള നീലം പെഹൽവാൻ എന്നിവരാണു ബിജെപിയുടെ വനിതാ എംഎൽഎമാർ.
26 വർഷത്തിനുശേഷമാണു പാർട്ടി തലസ്ഥാനത്ത് അധികാരത്തിലേറുന്നത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെടുത്തിയ പർവേഷ് വർമയെത്തന്നെ സർക്കാരിന്‍റെ തലപ്പത്തേക്കു പരിഗണിക്കുമെന്ന വാദവും ശക്തമാണ്.
മണിപ്പുരിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ പിൻഗാമി ആരെന്നതിലും തീരുമാനമായിട്ടില്ല. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സംബിത് പാത്ര, ഇന്നലെ ഇംഫാലിൽ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന് സ്പീക്കർ തൊക്ചോം സത്യബ്രത, മന്ത്രിമാരായ വൈ. ഖേംചന്ദ്, ടി. ബസന്തകുമാർ സിങ്, ടി.എച്ച്. രാധേശ്യാം എംഎൽഎ എന്നിവരുമായും ചർച്ച നടത്തി. ബിരേൻ സിങ്ങിനോട് അതൃപ്തിയുള്ളവരാണ് ഇവരെന്നാണു കരുതുന്നത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എംഎൽഎമാരുടെ യോഗം ചേർന്നേക്കും.