ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; ബംഗ്ലാദേശിനും പാക്കിസ്ഥാനും അത്യാവശ്യമെന്ന് തസ്ലീമ നസ്റിൻ

ഹിന്ദു സ്ത്രീകൾക്ക് സ്വാതന്ത്ര്യവും തുല്യാവകാശവും ഉറപ്പാക്കണമെങ്കിൽ ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നും തസ്ലീമ
writer taslima nasrin

തസ്‌ലിമ നസ്റിൻ

Updated on

കൊൽക്കത്ത: ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കണമെന്ന് പ്രവാസജീവിതം നയിക്കുന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ. പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിവേചനം ഇല്ലാതാക്കാൻ ഇത്തരം നിയമം അനിവാര്യമാണെന്നും അവർ പറഞ്ഞു. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും സമാനമായ നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും അവർ ഞായറാഴ്ച കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു.

"വികസിത രാജ്യങ്ങളിലെല്ലാം യുസിസിക്ക് സമാനമായ നിയമങ്ങളുണ്ട്. ബംഗ്ലാദേശിനും പാക്കിസ്ഥാനും ഇന്ത്യക്കും ഏകീകൃത സിവിൽ കോഡ് ആവശ്യമാണ്. എല്ലാവർക്കും ഒരേ നിയമമായിരിക്കണം. സ്ത്രീകൾ വലിയ തോതിൽ വിവേചനം നേരിടുന്നുണ്ട്. അതിൽ ഭൂരിഭാഗവും യുസിസിയിലൂടെ ഇല്ലാതാക്കാൻ കഴിയും. അത് അനിവാര്യമാണ്'- തസ്ലീമ പറഞ്ഞു.

പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡിന്‍റെ കരട് പരിശോധിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് തസ്ലീമയുടെ പ്രതികരണം. നിർദിഷ്ട നിയമത്തിന്‍റെ വ്യാപകമായ പ്രത്യാഘാതങ്ങളും വിശദമായ പഠനത്തിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് സമിതി രൂപീകരിച്ചതെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് കരട് ബിൽ സമഗ്രമായി പരിശോധിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ബംഗ്ലാദേശിലെ സാഹചര്യത്തെ പരാമർശിച്ച തസ്ലീമ, സമത്വമാണ് ഒരു സംസ്കാരത്തിന്‍റെ അടിസ്ഥാനമെങ്കിലും അവിടെ ഇപ്പോഴും സ്ത്രീകൾ വിവേചനം നേരിടുകയാണെന്ന് പറഞ്ഞു. "ബംഗ്ലാദേശിൽ ഹിന്ദു സ്ത്രീകൾക്ക് തുല്യാവകാശമില്ല. പിതാവിന്‍റെ സ്വത്തിൽ അവർക്ക് അവകാശമില്ല. ഹിന്ദു സ്ത്രീകൾക്ക് സ്വാതന്ത്ര്യവും തുല്യാവകാശവും ഉറപ്പാക്കണമെങ്കിൽ ഏകീകൃത സിവിൽ കോഡ് ആവശ്യമാണ്"- 63കാരിയായ എഴുത്തുകാരി പറഞ്ഞു.

ഏകദേശം 19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിലെത്തിയ തസ്ലീമ നസ്റിനെ ശനിയാഴ്ച രബീന്ദ്ര സദനിൽ നടന്ന സംസ്ഥാന സർക്കാർ പരിപാടിയിൽ ആദരിച്ചിരുന്നു. 2007-ൽ പ്രസിദ്ധീകരിച്ച 'ദ്വിഖണ്ഡിത' എന്ന പുസ്തകത്തെ ചൊല്ലിയുണ്ടായ പ്രതിഷേധത്തെ തുടർന്ന് അന്നത്തെ ഇടതുമുന്നണി സർക്കാർ അവരെ കൊൽക്കത്തയിൽ നിന്ന് മാറ്റിയിരുന്നു.

logo
Metro Vaartha
www.metrovaartha.com