

ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനം ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തിയെന്ന് കേന്ദ്രം. ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനം അറിയിച്ച കേന്ദ്ര മന്ത്രിസഭ രണ്ടു മിനിറ്റ് മൗനം ആചരിച്ചു.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനായി വേഗത്തിലുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്ര ഏജൻസികളോട് സർക്കാർ നിർദേശിച്ചു. അതേസമയം, ലോകരാജ‍്യങ്ങൾ നൽകിയ പിന്തുണയ്ക്ക് സർക്കാർ നന്ദി അറിയിച്ചു.
13 പേരായിരുന്നു തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. ഇരുപതിലേറെ പേർക്ക് പരുക്കേറ്റിരുന്നു. എൻഐഎയാണ് നിലവിൽ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ഭീകരാക്രമണം, ഗൂഢാലോചന എന്നിവയിലൂന്നിയാണ് എൻഐഎ കേസന്വേഷണം ആരംഭിക്കുന്നത്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തടക്കം കർശന പരിശോധന തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകൾ, അതിർത്തികൾ എന്നിവിടങ്ങളിലും വാഹനങ്ങളിലുമടക്കം കർശന പരിശോധനയാണ് നടക്കുന്നത്. ചെങ്കോട്ട 2 ദിവസത്തേക്ക് കൂടി അടച്ചിടാനാണ് തീരുമാനം.