
മർച്ചന്‍റ് നേവിക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിൽ സിമന്‍റിട്ട് അടച്ചു; ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ
ലഖ്നൗ: മകന്‍റെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കുത്തിക്കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമിന്‍റ് തേച്ച് അടച്ചു. ഉത്തർപ്രദേശിലെ മീറഠിലെ ഇന്ദിര നഗറിലാണ് സംഭവം. 29 കാരനായ സൗരഭ് രജ്പുത്താണ് മരിച്ചത്. സംഭവത്തിൽ ഭാര്യ മുസ്കാൻ റാസ്തോഗി (27) കാമുകൻ സൈഹിൽ ശുക്ല (25) എന്നിവർ അറസ്റ്റിലായി.
മാർച്ച് 4 നാണ് ഈ ക്രൂരത നടക്കുന്നത്. സൗരഭിന്‍റെ കുടുംബം നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് 14 ദിവസങ്ങൾക്ക് ശേഷം ഇവരുടെ വാടക വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
2016 ലാണ് സൗരഭും മുസ്കാനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവരുടെ പ്രണയ വിവാഹമായതിനാൽ രണ്ടുപേരുടെയും വീടുകളിൽ എതിർപ്പുണ്ടായിരുന്നു. മർച്ചന്‍റ് നേവിയിൽ ജോലിയുണ്ടായിരുന്ന സൗരഭ് മുസ്കാനൊപ്പം ഒന്നിച്ച് താമസിക്കാനായി ജോലി ഉപേക്ഷിച്ച് നാട്ടിൽ തന്നെ നിന്നു. എന്നാൽ കുട്ടി ഉണ്ടായ ശേഷം മുസ്കാൻ തന്‍റെ സുഹൃത്തായ സൈഹിൽ ശുക്ല ബന്ധത്തിലാവുകയായിരുന്നു.
ഇതറിഞ്ഞ സൗരഭ് വേർപിരിയാൻ തീരുമാനിച്ചെങ്കിലും മകനെ ഓർത്ത് പിൻമാറുകയായിരുന്നു. തുടർന്ന് വീണ്ടും മർച്ചന്‍റ് നേവിയിൽ ജോലികിട്ടിയ സൗരഭ് ലണ്ടനിലേക്ക് പോയി. അടുത്തിടെയാണ് മകന്‍റെ പിറന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്കെത്തിയത്. ആ സമയത്തായിരുന്നു കൊലപാതകം.