

രാജ്യസഭ നിർത്തിവച്ചു
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കെതിരേ ഉണ്ടായ പൊലീസ് നടപടി ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് രാജ്യസഭ നിർത്തിവച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് വരെയാണ് രാജ്യസഭ നിർത്തിവച്ചത്.
വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുമതി നിഷേധിച്ചു. കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധം നടത്തിയത്. പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഖാർഗെ പറഞ്ഞു. വിഷയത്തെച്ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാഗ്വാദം രൂക്ഷമായതോടെ സഭ നിർത്തിവയ്ക്കുന്നതായി ചെയർമാൻ പ്രഖ്യാപിക്കുകയായിരുന്നു.