

സുഗ്നു: മണിപ്പൂരിലെ മലയോര മേഖലയിൽ നിന്ന് വൈദ്യുതി പോസ്റ്റിന്‍റെ ഭാഗങ്ങളും ഇരുമ്പു കമ്പികളും ഉപയോഗിച്ച് കലാപകാരികൾ നിർമിച്ച താത്കാലിക തോക്കുകൾ കണ്ടെത്തി സുരക്ഷാ സൈനികർ. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ട ആയുധങ്ങൾക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് കലാപകാരികൾ നിർമിച്ച താത്കാലിക തോക്കുകൾ കണ്ടെത്തിയത്. ഇവയ്ക്കു പുറമേ എകെ റൈഫിളുകളും മറ്റു റൈഫിളുകളും കണ്ടെത്തിയിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ചുരാചന്ദ്പുർ ജില്ലയിൽ നിന്നും ചില ഉൾഗ്രാമങ്ങളിൽ നിന്നും വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇവയെല്ലാം തോക്കുകളാക്കി മാറ്റി സംഘർഷത്തിൽ മറ്റു സമുദായങ്ങൾക്കെതിരേ ഉപയോഗിച്ചു വരുകയായിരുന്നു. കാക്ചിങ് ജില്ലയിലെ മലയോരപ്രദേശങ്ങളിലുള്ള പരമ്പരാഗതമായി വേട്ടയാടി ജീവിക്കുന്നവരാണ് താത്കാലിക തോക്കുകൾക്കു പുറകിൽ.
അതിമാരകമായ ആയുധങ്ങൾ നിർമിക്കുന്നതിൽ ഇവർ പ്രഗ്ഭരാണെന്നും അധികൃതർ പറയുന്നു. സാധാരണയായി വാൾ, കുന്തം, അമ്പും വില്ലും എന്നിവ ഉപയോഗിച്ചാണ് ഇവർ വേട്ടയാടാറുള്ളത്. അടുത്തിടെയാണ് ഇവർ തോക്കുകളും വെടിയുണ്ടകളും ഉപയോഗിച്ചു തുടങ്ങിയത്.
ഗറില്ല യുദ്ധത്തിലും മലയോര ജനത പ്രഗത്ഭരാണ്.