
ഉറി, പുൽവാമ, പഹൽഗാം; 11,13,15
ന്യൂഡൽഹി: ഉറിയിൽ ഭീകരാക്രമണമുണ്ടായി പതിനൊന്നാം ദിനമായിരുന്നു സർജിക്കൽ ആക്രമണത്തിലൂടെ ഇന്ത്യയുടെ തിരിച്ചടി. പുൽവാമ ഭീകരാക്രമണത്തിന് ബാലാക്കോട്ടിൽ വ്യോമാക്രമണത്തിലൂടെ മറുപടി നൽകിയത് പതിമൂന്നാം ദിനം, പഹൽഗാമിലെ ഭീകരാക്രമണത്തിന് മിസൈലുകളും ബോംബുകളുമുപയോഗിച്ച് മറുപടി നൽകിയത് പതിനഞ്ചാം ദിനം.
ഉറി 2016
2016 സെപ്റ്റംബർ 18നായിരുന്ന ഉറിയിലെ സേനാ ക്യാംപിൽ പാക് ഭീകര സംഘടന ജയ്ഷ് ഇ മുഹമ്മദിന്‍റെ ആക്രമണം. നിയന്ത്രണ രേഖയിൽ നിന്നു 10 കിലോമീറ്റർ അകലെയുള്ള ക്യാംപിൽ കടന്ന ഭീകരർ 20 സൈനികരുടെ ജീവനെടുത്തു. രാജ്യമാകെ രോഷം പതഞ്ഞുയർന്നു. മറുപടി നൽകുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ 29ന്, അഥവാ പതിനൊന്നാം ദിനം, നിയന്ത്രണ രേഖ മുറിച്ചുകടന്ന കരസേന നുഴഞ്ഞുകയറാൻ തക്കംപാർത്തിരിക്കുന്ന നിരവധി ഭീകരരെ വധിച്ച് സുരക്ഷിതരായി തിരികെയെത്തി. എല്ലാക്കാലവും സംയമനമെന്ന ഇന്ത്യൻ നിലപാടിൽ നിന്നുളള ആദ്യ മാറ്റമായിരുന്നു ഉറിയിലെ തിരിച്ചടി.
പുൽവാമ 2019
2019 ഫെബ്രുവരി 14നായിരുന്നു പുൽവാമയിൽ സിആർപിഎഫ് ക്യാംപിനു നേരേ ജയ്ഷ് ഭീകരൻ ആദിൽ അഹമ്മദ് ദാർ നടത്തിയ ചാവേറാക്രമണം. 40 ജവാന്മാർ വീരമൃത്യു വരിച്ച ആക്രമണത്തിന് പകരം വീട്ടുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. 26ന് ഓപ്പറേഷൻ ബന്ദർ എന്ന പേരിൽ വ്യോമസേനാ വിമാനങ്ങൾ അതിർത്തികടന്നു പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരക്യാംപുകൾക്കു മേൽ ബോംബുവർഷം നടത്തി. നൂറുകണക്കിനു ഭീകരർ കൊല്ലപ്പെട്ടു. പുലർച്ചെ 3.45നും 4.05നും ഇടയിൽ നടത്തിയ ആക്രമണം പാക്കിസ്ഥാനെ ഞെട്ടിച്ചു. പുൽവാമ ആക്രമണത്തിനു ശേഷം 13 ദിവസം പിന്നിട്ടിരുന്നു ഇന്ത്യ തിരിച്ചടിച്ചപ്പോൾ.
പഹൽഗാം 2025
ഏപ്രിൽ 22നാണ് പഹൽഗാമിൽ 25 ഇന്ത്യൻ സഞ്ചാരികളെയും ഒരു നേപ്പാൾ സ്വദേശിയെയും ലഷ്കർ ഇ തൊയ്ബയുടെ നിയന്ത്രണത്തിലുള്ള ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്‍റെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തിയത്. മേയ് ആറിനു രാത്രി ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകി.