ഉർവശി റൗട്ടേല ഇഡിക്കു മുന്നിൽ ഹാജരായി; ക്രിക്കറ്റ് താരങ്ങളുടെ കാശ് പോകും

ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ട് ചില കായികതാരങ്ങളുടെയും നടന്മാരുടെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സാധ്യത
Ursvashi Rautela

ഉർവശി റൗട്ടേല

File photo

Updated on

ന്യൂഡൽഹി: ഓൺലൈൻ ബെറ്റിങ്, ഗെയിമിങ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ഉർവശി റൗട്ടേല എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനു (ED) മുന്നിൽ ഹാജരായി. കരീബിയൻ ദ്വീപായ കുറക്കാവോയിൽ രജിസ്റ്റർ ചെയ്ത 1xbet എന്ന പ്ലാറ്റ്‌ഫോമിന്‍റെ ഇന്ത്യൻ അംബാസഡറാണ്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (PMLA) വ്യവസ്ഥകൾ പ്രകാരം ഉർവശിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഈ അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രിക്കറ്റ് താരങ്ങൾ യുവരാജ് സിങ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, കൂടാതെ നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി (മുൻ തൃണമൂൽ കോൺഗ്രസ് എംപി), അങ്കുശ് ഹസ്ര (ബംഗാളി സിനിമ) എന്നിവരെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. ചില ഓൺലൈൻ ഇൻഫ്ലുവൻസർമാരെയും ചോദ്യം ചെയ്തു.

ചില കായികതാരങ്ങളുടെയും നടന്മാരുടെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം കണ്ടുകെട്ടാൻ സാധ്യതയുണ്ടെന്നും ഏജൻസി സൂചിപ്പിക്കുന്നു. 1xBet എന്ന പോർട്ടലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ഈ സെലിബ്രിറ്റികളിൽ ചിലർക്ക് ലഭിച്ച എൻഡോഴ്‌സ്‌മെന്‍റ് ഫീസ് വിവിധ സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിച്ചതായി കണ്ടെത്തി. ഈ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം 'കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം' എന്ന ഗണത്തിൽ വരും.

കുറക്കാവോയിൽ രജിസ്റ്റർ ചെയ്ത 1xBetന്‍റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്, 18 വർഷത്തെ പാരമ്പര്യമുള്ള ഒരു ആഗോള ബുക്ക്‌മേക്കറാണിവർ. ഉപയോക്താക്കൾക്ക് ആയിരക്കണക്കിന് കായിക ഇനങ്ങളിൽ പന്തയം വെക്കാൻ സാധിക്കുമെന്നും കമ്പനിയുടെ വെബ്‌സൈറ്റും ആപ്പും 70 ഭാഷകളിൽ ലഭ്യമാണെന്നും പറയുന്നു.

റിയൽ മണി ഓൺലൈൻ ഗെയിമിങ് നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ അടുത്തിടെ നിയമനിർമാണം നടത്തിയിരുന്നു. സർക്കാർ നിരോധനത്തിന് മുൻപ് മാർക്കറ്റ് വിശകലന സ്ഥാപനങ്ങളും അന്വേഷണ ഏജൻസികളും നടത്തിയ കണക്കുകൾ പ്രകാരം, ഇത്തരം വിവിധ ഓൺലൈൻ ബെറ്റിങ് ആപ്ലിക്കേഷനുകളിൽ ഏകദേശം 22 കോടി ഇന്ത്യൻ ഉപയോക്താക്കളുണ്ട്. ഇതിൽ പകുതിയോളം പേർ സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com