ന്യൂഡൽഹി: ഖാലിസ്ഥാൻ വിഘടനവാദികളെ ഇന്ത്യൻ ഏജൻസികൾ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ യുഎസിനെയും ക്യാനഡയെയും ഒരുപോലെ പരിഗണിക്കാനാവില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
യുഎസ് ആഭ്യന്തര സുരക്ഷാ ഏജൻസി എഫ്ബിഐയുടെ ഡയറക്റ്റർ ക്രിസ്റ്റഫർ റേ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് വിശദീകരണം. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ് എഫ്ബിഐ മേധാവിയുടെ സന്ദർശനം. ഇന്ത്യയിലെ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പന്നൂനിനെതിരായ വധശ്രമത്തിന്‍റെ കാര്യത്തിൽ യുഎസ് ചില വിവരങ്ങൾ കൈമാറിയിട്ടുണ്ട്. എന്നാൽ, ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട വിഷയത്തിൽ ക്യാനഡ ആരോപണമുന്നയിക്കുക മാത്രമാണു ചെയ്തത്. രണ്ടു രാജ്യങ്ങളെയും ഒരുപോലെ കാണാനാവില്ല. യുഎസ് ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചെന്നും ജയശങ്കർ വ്യക്തമാക്കി.
യുഎസിന്‍റെ കാര്യത്തിൽ ഇരുരാജ്യങ്ങളുമായുള്ള സുരക്ഷാ സഹകരണത്തിന്‍റെ ഭാഗമായി അവർ ചില വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സംഘടിത കുറ്റകൃത്യം, മനുഷ്യക്കടത്ത് തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ അത് നമുക്ക് ആശങ്കയുണ്ടാക്കുന്നു. ഇതു ദേശ സുരക്ഷയെയും ബാധിക്കുന്ന വിഷയമാണ്. ക്യാനഡയുടെ കാര്യത്തിൽ വെറും ആരോപണം മാത്രമാണ്. ഒരു വിവരവും ഇതേവരെ കൈമാറിയിട്ടില്ല. തുല്യമായി പരിഗണിക്കുന്ന പ്രശ്നമില്ല- ജയശങ്കർ പറഞ്ഞു.