

ടൂറിസ്റ്റ് വിസയിലെത്തി മത പ്രചാരണം നടത്തിയതിന് പൂനെയിൽ പിടിയിലായ യുഎസ് പൗരൻമാർ.
മുംബൈ: ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം. പൂനെയിലെ സദാശിവ് പീഠ് മേഖലയിൽ ക്രൈസ്ത മതപ്രചാരണം നടത്തിയവരെയാണ് മഹാരാഷ്‌ട്ര പൊലീസ് തടഞ്ഞുവച്ചത്. ഇവരുടെ വിസ റദ്ദാക്കിയിട്ടുണ്ട്.
മൂന്നു പേരും പുരുഷന്മാരാണെന്നു പൊലീസ്. ഒരാൾക്ക് അറുപതു വയസിനു മുകളിൽ പ്രായമുണ്ട്. മറ്റു രണ്ടു പേർക്കും 45-50 വയസ് പ്രായം. ഇവർ ക്രൈസ്തവ മതപ്രചാരണത്തിനായി ഹിന്ദി, മറാഠി, ഇംഗ്ലിഷ് ഭാഷകളിലുള്ള പുസ്തകങ്ങളും ലഘുലേഖകളുംവിതരണം ചെയ്തെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിസിപി സന്ദീബ് ഭാജിബഖാരെ പറഞ്ഞു.
രാജ്യത്തിന്‍റെ മറ്റിടങ്ങൾ സന്ദർശിക്കുന്നതിന് ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മേയ് പത്തിനകം രാജ്യം വിടണമെന്നാണ് നിർദേശം. ഒരാഴ്ച മുൻപാണ് ഇവർ പൂനെയിലെത്തിയത്. അതിനു മുൻപ് മുംബൈയിലുണ്ടായിരുന്നു. മൂന്നംഗ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും, ഇക്കാര്യം അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും പൊലീസ്.