ഇന്ത്യ-ഇറാൻ കൂട്ടുകെട്ട്: യുഎസ് നിലപാട് വ്യക്തമാക്കുന്നു

ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ യാതൊരുവിധ വ്യാപാര കരാറുകളിലും ഒപ്പുവയ്ക്കുമെന്നു കരുതുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
US clears air on Modi - Pezeshkian talks

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

DD

Updated on

വാഷിങ്ടൺ: കിർഗിസ്ഥാനിലെ ബിഷ്‌കെകിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരിച്ച് അമെരിക്ക. ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ യാതൊരുവിധ വ്യാപാര കരാറുകളിലും ഒപ്പുവയ്ക്കുമെന്നു കരുതുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

ബ്രിഡൻ കിൽമീഡ് ഷോയിൽ സംസാരിക്കവെയാണ് മോദി-പെസെഷ്കിയൻ കൂടിക്കാഴ്ചയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാധ്യതകളെക്കുറിച്ചുമുള്ള ചോദ്യത്തിന് റൂബിയോ മറുപടി നൽകിയത്. ഓരോ രാജ്യത്തിനും അവരുടേതായ സ്വതന്ത്ര വിദേശനയമുണ്ടെന്നും ലോകത്തിലെ പല രാജ്യങ്ങളും ഇറാനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അമെരിക്കയുടെ ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്നതോ അവർക്ക് വരുമാനമുണ്ടാക്കാൻ വഴിയൊരുക്കുന്നതോ ആയ നടപടികൾ മറ്റൊരു രാജ്യത്തിന്‍റെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്ന് റൂബിയോ കർശന മുന്നറിയിപ്പ് നൽകി. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനും ആണവായുധങ്ങൾ നിർമിക്കുന്നതിനും ഇറാനെ സഹായിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കുമേൽ അമെരിക്ക കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായി പരമ്പരാഗതമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരം വ്യാപിപ്പിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിൽ (ട്വിറ്റർ) കുറിച്ചിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ, കപ്പൽ ഗതാഗതത്തിന്‍റെയും നാവികരുടെയും സുരക്ഷ എന്നിവയും ഇരുനേതാക്കളും ചർച്ച ചെയ്തു. സെപ്റ്റംബർ 12 മുതൽ 13 വരെ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ മോദി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com