ബംഗളൂരു: മലയാളിയും മംഗളൂരു എംഎൽഎയുമായ യു.ടി. ഖാദർ കർണാടക നിയമസഭയുടെ സ്പീക്കറാകും. കോൺഗ്രസ് സ്ഥാനാർഥിയായി ഖാദർ നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു.
മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ എന്നിവരുൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തിയാണു ഖാദർ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്നാണു സ്പീക്കർ തെരഞ്ഞെടുപ്പ്.
നേരത്തെ, നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടക നിയമസഭയുടെ സ്പീക്കറാകുന്ന ആദ്യ മുസ്ലിം നേതാവാണ് അമ്പത്തിമൂന്നുകാരൻ ഖാദർ.
ഖാദറിന്റെ പേര് താനാണു നിർദേശിച്ചതെന്നും ശിവകുമാർ പിന്താങ്ങിയെന്നും മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. താരതമ്യേന പ്രായം കുറവെങ്കിലും പരിചയസമ്പത്തിൽ ഖാദർ മുന്നിലെന്നു ശിവകുമാർ പറഞ്ഞു. ഏറെ ആദരിക്കപ്പെടുന്ന പദവിയാണു തനിക്കു ലഭിച്ചതെന്നും എല്ലാ ആദരവോടെയുമാകും സ്പീക്കറായി പ്രവർത്തിക്കുകയെന്നും ഖാദർ പറഞ്ഞു.